കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിൽ എം.എൽ.എ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക് യു.ഡി.എഫ് ഭരണസമിതി അനുമതി നിഷേധിക്കുന്നുവെന്നാരോപിച്ച് സി.പി.എം നടത്തുന്ന സമരം എം.എൽ.എയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നാടകം മാത്രമാണെന്ന് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
മുൻപ് നടന്ന ഭരണസമിതി യോഗത്തിൽ ഇതൊരു കത്തായി വന്നെങ്കിലും അന്ന് അതിൽ തീരുമാനമായിരുന്നില്ല. തുടർന്നുള്ള ഭരണസമിതി യോഗങ്ങളിൽ ഇതൊരു അജണ്ടയായി ഉൾപ്പെടുത്തിയിട്ടുമില്ല. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾക്കും ഈ കാര്യം അറിവുള്ളതാണ്. ഇതുവരെയായി ഈ വിഷയത്തെക്കുറിച്ച് അനൗദ്യോഗികമായ ഒരു ചർച്ച പോലും സി.പി.എം നേതാക്കൾ പഞ്ചായത്ത് നേതൃത്വത്തോട് നടത്തിയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
അഴിമതി മറയ്ക്കാനുള്ള ശ്രമം:
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിന്റെ അഴിമതിയും ധൂർത്തും പൊതുജന സമക്ഷം വെളിപ്പെടുന്ന സാഹചര്യത്തിൽ, അത് മറച്ചുവെക്കാനാണ് ‘വെളിച്ചം നിഷേധിക്കുന്നു’ എന്ന വിചിത്ര ആരോപണവുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുന്നതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ ആരോപിച്ചു. കണ്ണാടിപ്പറമ്പിലെ രാഷ്ട്രീയ നേതൃത്വത്തെ മുൻനിർത്തി എം.എൽ.എ നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ സമരാഭാസങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും കമ്മിറ്റി പറഞ്ഞു.
വികസന വിരോധികൾ ആര്?
യഥാർത്ഥ വികസന വിരോധികൾ ആരാണെന്ന് മനസ്സിലാക്കാൻ പുല്ലൂപ്പി കടവിലെ ഉദാഹരണം മാത്രം മതിയെന്നും കോൺഗ്രസ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എം.പി ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട ഹൈമാസ്റ്റ് ലൈറ്റിന് അനുമതി നൽകാതെ, എം.എൽ.എയ്ക്ക് വേണ്ടി കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്തു. എം.പി ഫണ്ടിലെ ലൈറ്റിന് അനുമതി നിഷേധിച്ച സി.പി.എം നേതൃത്വം, പുല്ലൂപ്പി കടവിൽ ആ കുഴി ഇപ്പോഴും ബാക്കിയുണ്ടോ എന്ന് അന്വേഷിക്കണം. ഇതിൽ നിന്ന് യഥാർത്ഥ വികസന വിരോധികൾ ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

