കണ്ണൂർ/ന്യൂഡൽഹി: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കടുത്ത അതൃപ്തി പരസ്യമാക്കിയ മുൻ കെ.പി.സി.സി അധ്യക്ഷൻ കൂടിയായ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ അടിയന്തര നീക്കം. പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും സുധാകരനുമായി വീണ്ടും ചർച്ച നടത്തും. ഇതിനായി തിങ്കളാഴ്ച സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു.
എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്നാണ് സുധാകരൻ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയതും ഫേസ്ബുക്കിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചതും. എന്നാൽ, കണ്ണൂരിൽ മത്സരിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരന്റെ നിലപാട് കോൺഗ്രസ് നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സുധാകരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അനുകൂലികളുടെ വലിയ ഒഴുക്കാണ് ഉണ്ടായത്. ഇതിന് പിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂർ ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പതിച്ചു. ‘സുധാകരൻ കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും’ പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങൾക്ക് സുധാകരൻ വഴങ്ങുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

