കണ്ണൂർ: റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ‘മോട്ടു’ എന്ന ആനക്കുട്ടി കണ്ണൂർ നഗരത്തിലിറങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് മേലെചൊവ്വയിലും കാൽടെക്സിലുമാണ് മോട്ടു ബോധവത്കരണവുമായി എത്തിയത്.
സീബ്രാക്രോസിംഗിൽ നിയമലംഘനം നടത്തുന്നവർക്ക് മോട്ടുവിന്റെ കൈയിലെ ചെറുഗദ കൊണ്ട് സ്നേഹത്താക്കീത് നൽകിയപ്പോൾ, കാൽനടയാത്രക്കാരെ പരിഗണിച്ച് വണ്ടി നിർത്തുന്ന ഡ്രൈവർമാർക്ക് ചോക്ലേറ്റും സമ്മാനിച്ചു. സീബ്രാലൈൻ ഉപയോഗിക്കാതെ റോഡ് മുറിച്ചുകടന്നവരെയും മോട്ടു വെറുതെ വിട്ടില്ല. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൗതുകത്തോടെ മോട്ടുവിനൊപ്പം സെൽഫിയെടുക്കാൻ എത്തിയിരുന്നു.
കേരള സംസ്ഥാന തദ്ദേശദിനാഘോഷമായ ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാളും മോട്ടു സന്ദർശിച്ചു. ഇനി മുതൽ നിയമലംഘനം നടത്തുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയാണ് മോട്ടു മടങ്ങിയത്. കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണിക്കൃഷ്ണന്റെ നിർദേശപ്രകാരം എം.വി.ഐ വി. പ്രജിത്ത്, എ.എം.വി.ഐമാരായ കെ. സബിൻ, പി. ധനേഷ്, അഖിൽ, വിവേക് രാജ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

