കുറ്റ്യാട്ടൂർ: പഞ്ചായത്ത് പരിധിയിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് കർമ്മപദ്ധതി രൂപീകരിച്ചു. കർഷകർ, പൊതുപ്രവർത്തകർ, ഭരണസമിതിയംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് പന്നികളെ തുരത്താനുള്ള നിർണ്ണായക തീരുമാനമെടുത്തത്.
കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി വനം വകുപ്പിന് കൈമാറി. ഈ മാസം 31 മുതൽ എം പാനൽ ഷൂട്ടർമാരെ നിയോഗിച്ച് പന്നികളെ വെടിവെച്ചു പിടിക്കാനാണ് പ്രധാന തീരുമാനം. ഇതിനുപുറമെ പടക്കം പൊട്ടിക്കൽ, വേലി കെട്ടൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങളും ഊർജിതമാക്കും.
പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് സി. പറമ്പൻ കർമ്മപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി. സുശീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.കെ. സുരേഷ്, ടി. രാജൻ, പി.വി. കോമള, എം പാനൽ ഷൂട്ടർ പ്രതീഷ്, സി.കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. കർഷകരുടെ അധ്വാനം പന്നികൾ നശിപ്പിക്കുന്നത് തടയാൻ കർശനമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

