കണ്ണൂർ: നഗരത്തിലെ തിരക്കേറിയ കാൽടെക്സ് ജംഗ്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വാഹനങ്ങളുടെ കൂട്ടയിടി. ചേംബർ ഹാൾ ഭാഗത്തുനിന്നും എത്തിയ പാൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയും മുന്നിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ടാങ്കർ ലോറി ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻപിൽ വെച്ചായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ചുകയറിയ ടാങ്കർ ലോറി വിളക്കുകാലുകളിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിളക്കുകാലുകൾ എതിർവശത്തെ റോഡിലെ കാറിന് മുകളിലേക്ക് വീണ് ചില്ലുകൾ തകർന്നു. ലോറി ഇടിച്ചതിനെ തുടർന്ന് മുന്നിലുണ്ടായിരുന്ന കാറുകൾ ഒന്നിനുപുറകെ ഒന്നായി ഇടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ഒരു ഓട്ടോറിക്ഷ സമീപത്തെ കടയുടെ ബോർഡിലും ഇടിച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമായി. എന്നാൽ ഒരു കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം നഗരത്തിൽ ഗതാഗത തടസ്സമുണ്ടായി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മേയർ പി. ഇന്ദിര, സ്ഥിരസമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

