കണ്ണൂർ: പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകൾക്കെതിരെ കണ്ണൂർ കോർപ്പറേഷൻ ഭീഷണികൾ മറികടന്ന് നടപടി ആരംഭിച്ചു. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പള്ളിക്കുന്ന് സോണൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ജയമോഹന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ ഇന്നലെ അനധികൃത തട്ടുകൾ നീക്കം ചെയ്തു. നീക്കം ചെയ്ത തട്ടുകടകൾ കോർപ്പറേഷൻ ഓഫീസിലേക്കും ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കും മാറ്റി.
നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അനധികൃത കച്ചവടക്കാർ ഭീഷണി ഉയർത്തിയെങ്കിലും അത് അവഗണിച്ച് നടപടി തുടർന്നു. ബീച്ച് റോഡിൽ നിരവധി അനധികൃത തട്ടുകടകൾ പ്രവർത്തിച്ചുവരികയായിരുന്നു. പലതവണ പരാതികൾ ഉയർന്നെങ്കിലും കോർപ്പറേഷൻ കണ്ണടച്ചുനോക്കിയിരുന്നു.
അനധികൃത തട്ടുകൾ റോഡുകൾ കൈയടക്കിയതോടെ പ്രദേശത്ത് സമീപകാലത്ത് നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തട്ടുകടകളിൽ നിന്ന് ഉണ്ടാകുന്ന മാലിന്യം അലക്ഷ്യമായി റോഡിൽ നിക്ഷേപിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തു. ദിവസവും ബീച്ചിലെത്തുന്ന സന്ദർശകർക്ക് പുറമേ രാവിലെയും വൈകുന്നേരവുമായി പ്രഭാതസായാഹ്ന സവാരിക്കായി നിരവധി പേർ ഇവിടെയെത്താറുണ്ട്.
നിലവിലെ മേയറുടെ ഡിവിഷൻ കൂടിയായ പയ്യാമ്പലത്ത് ജനങ്ങൾക്ക് ഭീഷണിയാകുന്ന അനധികൃത കടകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരിസരവാസികൾ. വർഷങ്ങളായി കച്ചവടം ചെയ്യുന്ന തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാന വെൻഡിംഗ് കമ്മിറ്റിയുടെ യോഗം നിരവധി തവണ ചേർന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അനധികൃത തട്ടുകൾക്കെതിരെ കോർപറേഷൻ ഭാഗത്തുനിന്ന് കാണിച്ചുവന്ന അനാസ്ഥ മൂലം വീണ്ടും പുതിയ തട്ടുകടകൾ പ്രദേശത്ത് സ്ഥാപിക്കപ്പെടാറുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

