
കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കണ്ണൂരിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ശനിയാഴ്ച വൈകുന്നേരം കണ്ണൂർ ടൗൺ സ്ക്വയറിന് എതിർവശം ശംസുൽ ഉലമ നഗറിൽ നടന്ന പൊതുയോഗം ജനസാഗരത്തെക്കൊണ്ട് ശ്രദ്ധേയമായി.
വർഗീയതയ്ക്ക് സമസ്തയിൽ ഇടമില്ല: ജിഫ്രി തങ്ങൾ
ലോകാവസാനം വരെ സമസ്തയുടെ കൂടെ വർഗീയതയോ അപരമതവിദ്വേഷമോ ചേർക്കപ്പെടുന്ന ഒരവസ്ഥയുണ്ടാകില്ലെന്ന് സന്ദേശയാത്രയെ അഭിസംബോധന ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
“പരിശുദ്ധ ദീനിൽ പരിവർത്തനം നടത്താനുള്ള ശ്രമങ്ങളുണ്ടായപ്പോൾ പണ്ഡിതർ രൂപവത്കരിച്ച പ്രസ്ഥാനമാണ് സമസ്ത. ഇത് ശക്തമായ അടിത്തറയുള്ള സംഘടനയാണ്. ഞങ്ങൾക്ക് ആരോടും വിദ്വേഷമോ എതിർപ്പോ ഇല്ല. ആശയങ്ങളെ വിമർശിക്കുന്നവരോട് ആശയപരമായ വിയോജിപ്പുകൾ മാത്രമാണുള്ളത്. വ്യക്തികളോട് എതിർപ്പ് പ്രകടിപ്പിക്കേണ്ട ആവശ്യം സമസ്തയ്ക്കില്ല.” – തങ്ങൾ വ്യക്തമാക്കി.
പ്രമുഖരുടെ സാന്നിധ്യം:
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എം. ഉമർകോയ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അസ് ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ. അബ്ദുൾബാഖവി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മുൻ മേയർ ടി.ഒ. മോഹനൻ, കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ജാഥാ ഡയറക്ടർ കെ. ഉമർ ഫൈസി മുക്കം, കോഡിനേറ്റർ അബ്ദുസലാം ബാഖവി വടക്കേക്കാട് എന്നിവരും പ്രസംഗിച്ചു.
സമാപനം മംഗളൂരുവിൽ:
കണ്ണൂരിലെ സ്വീകരണത്തിന് ശേഷം സന്ദേശയാത്ര ഞായറാഴ്ച കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കും. രാവിലെ 10-ന് കാസർകോട്ടെ സ്വീകരണത്തിന് ശേഷം വൈകുന്നേരം 4-ന് മംഗളൂരുവിൽ നടക്കുന്ന മഹാസമ്മേളനത്തോടെ യാത്ര സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

