കൊല്ലം:
കൊട്ടിയം മൈലക്കാട് ദേശീയപാത നിർമാണത്തിലിരുന്ന റോഡ് വലിയ രീതിയിൽ തകർന്നു വീണു. സ്കൂൾ ബസ് അടക്കം നാല് വാഹനങ്ങൾക്ക് അപകടം സംഭവിച്ചു. ദേശീയപാതയ്ക്ക് ചേർന്ന സർവീസ് റോഡും ഇടിഞ്ഞ് താണു. സ്കൂൾ ബസിൽ ഉണ്ടായിരുന്ന കുട്ടികളടക്കം എല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ആർക്കും പരുക്കുകൾ ഒന്നും ഇല്ല.
സംഭവ സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. ഏകദേശം 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത തകർന്നത്. റോഡ് ഉയരത്തിൽ നിർമ്മിക്കുന്നതിനായി മണ്ണിട്ട് ഉയർത്തിയ ഭാഗമാണിത്. എന്നാൽ പ്രദേശം വയലുകളാൽ ചുറ്റപ്പെട്ടതായതിനാൽ അപകടസാധ്യതയെ കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
“വാഹനം ഇറങ്ങി വരുന്ന സമയത്താണ് റോഡിൽ പെട്ടെന്ന് വിള്ളൽ വീണത്. ഉടൻ ബസ് സൈഡിൽ നിർത്തി കുട്ടികളെ അടുത്തുള്ള വീട്ടിലേക്ക് മാറ്റി”
— സ്കൂൾ ബസ് ഡ്രൈവർ ഷാജി പറഞ്ഞു. ബസിൽ 36 കുട്ടികൾ ഉണ്ടായിരുന്നു.
ദേശീയപാതയുടെ ഭൂമി ആഴത്തിൽ വിള്ളൽ ഉണ്ടായത് ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്ന അപകടമായി മാറി. നിർമാണത്തിനിടെ ഉപയോഗിച്ച ഫില്ലിംഗ് മെറ്റീരിയലും, വയൽഭൂമിയിലെ നിർമാണത്തിന്റെ പ്രത്യാഘാതവുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന സംശയമാണ് ഉയരുന്നത്.
നിർമാണവുമായി ബന്ധപ്പെട്ട ഡിപിആർ (Detailed Project Report) പോലും പൊതുപ്രവർത്തകർക്ക് കാണിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
“ചെളിയും മണ്ണും ഉപയോഗിച്ച് നിർമ്മാണം ചെയ്യുന്നത് സുരക്ഷിതമല്ല. പില്ലർ അടിസ്ഥാനത്തിലേ ഇത്തരം സ്ഥലങ്ങളിൽ പണി നടത്താവൂ”
— പ്രദേശവാസികളുടെ പ്രതികരണം.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം എന്നതാണ് സ്ഥലം എംഎൽഎ ജയലാലിന്റെ ആവശ്യം.
അതേസമയം, ഈ ഭാഗത്ത് കൂടി എല്ലാ ഗതാഗതവും പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്കോ തിരിച്ചോ ഒരു വാഹനവും കടത്തി വിടുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

