കണ്ണൂർ : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മോറാഴ കാനൂൽ കടബേരി മഠത്തിലെ വളപ്പിൽ രേഷ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മോറാഴ എ ബ്രോൻ ഹൗസിൽ എ. സന്തോഷ്കുമാറിനെയാണ് (52) തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് ജഡ്ജി ഫിലിപ്പ് തോമസ് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കുന്നു.
2019 മെയ് 31 ന് രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 മാർച്ച് 23 നായിരുന്നു ഇവരുടെ വിവാഹം. പിന്നീട് കുടുംബ വഴക്കിനെ തുടർന്ന് നാല് വർഷമായി ഇവർ അകന്നു കഴിയുകയായിരുന്നു. തുടർന്ന് പ്രതി സന്തോഷ്കുമാറും അമ്മയും വീട് മാറി താമസിച്ചു. എന്നാൽ മധ്യസ്ഥ ചർച്ചയിലുണ്ടായ ധാരണ പ്രകാരമുള്ള 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും നൽകാത്തതിനാൽ രേഷ്മ സന്തോഷിന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
സംഭവ ദിവസം ഇവിടെയെത്തിയ പ്രതി രേഷ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് കത്തിവാൾ കൊണ്ട് കഴുത്തിനും പുറത്തും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേഷ്മ അന്ന് രാത്രി പത്ത് മണിയോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പോലീസ് ഇൻസ്പെക്ടർമാരായ എ. അനിൽ കുമാർ, എൻ.കെ. സത്യപാലൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് കോടതിയിൽ ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

