തിരുവനന്തപുരത്ത് വൈകാതെ എത്തും; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ദില്ലി: തിരുവനന്തപുരത്ത് വൈകാതെ എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമാണെന്ന് മോദി പറഞ്ഞു.
1987-ൽ അഹമ്മദാബാദ് നഗരസഭ പിടിച്ചെടുത്തതിന് പിന്നാലെ ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തിയ ചരിത്രവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാണെന്നും മോദി വിലയിരുത്തി.
തലസ്ഥാനത്ത് അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമെന്നും, വികസനത്തിനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
തിരുവനന്തപുരത്തെ വിജയത്തെ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ നേട്ടമായാണ് ബിജെപി ആഘോഷിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ കേരളത്തിന്റെ തലസ്ഥാനം പിടിച്ചുവെന്ന രീതിയിലുള്ള ട്വീറ്റുകൾ ഇന്നലെ പങ്കുവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചതും തിരുവനന്തപുരത്തേക്ക് എത്തുമെന്ന് അറിയിച്ചതും. എന്നാൽ സന്ദർശന തീയതി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വൈകാതെ തന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് പ്രധാനമന്ത്രിയുടെ അറിയിപ്പ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

