രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമർശം : ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

kpaonlinenews

ഗുജറാത്തിൽ നടന്ന വിമാന ദുരന്തത്തിൽ മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്‌സ് രഞ്ജിതക്കെതിരെ ലൈംഗികവും ജാതീയവുമായ അധിക്ഷേപം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. നിലവിൽ നീലേശ്വരത്ത് താമസിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ എ. പവിത്രനെ (52) ആണ് അറസ്റ്റ് ചെയ്തത്.

എൻ.എസ്.എസ്. ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് കെ. പ്രഭാകരൻ നായരുടെ പരാതിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഫേസ്ബുക്കിൽ സ്ത്രീവിരുദ്ധ പോസ്റ്റ് ഇട്ടതിനെത്തുടർന്ന് വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ടായ പവിത്രനെ ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ അടിയന്തിരമായി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ വിവരം അറിയാതെ രാവിലെ 10 മണിയോടെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തിയ പവിത്രനെ പോലീസ് അനുനയത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരക്ഷാ പ്രശ്നമുണ്ടെന്നും സംരക്ഷണം നൽകാമെന്നും പറഞ്ഞ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വെച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത ജി. നായരെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ കമൻ്റ് ഇട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ റവന്യൂ വകുപ്പ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

Share This Article
error: Content is protected !!