കണ്ണൂർ: ബസ് ജീവനക്കാരൻ കുടിവെള്ള കുപ്പികൾ വലിച്ച് എറിഞ്ഞതിന് ബസ് ഉടമയ്ക്ക് രണ്ടായിരം രൂപ പിഴ.
കാറിലെ ക്യാമറ എല്ലാം കണ്ടു, ബസ് കുടുങ്ങി; ഓടിയതിനേക്കാൾ വേഗത്തിൽ കണ്ടക്ടറുടെ ഫോണിൽ പിഴയെത്തി
കണ്ണൂർ: ഓടുന്ന ബസിൽ നിന്ന് ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക്. പിന്നാലെ കുപ്പികൾ ഒന്നിനു പിന്നാലെ ഒന്നായി പുറത്തേക്ക്. ഒന്നും അറിയാത്ത ഭാവത്തിൽ ബസ് കുതിച്ചു പാഞ്ഞു. പക്ഷേ, പിറകിലുണ്ടായിരുന്ന കാറിലെ ക്യാമറ എല്ലാം കാണുന്നുണ്ടായിരുന്നു. സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് ഓടിയതിനേക്കാൾ വേഗത്തിൽ കണ്ടക്ടറുടെ മൊബൈൽ ഫോണിൽ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സന്ദേശമെത്തി. പൊതുയിടത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനു പിഴയടയ്ക്കാനായിരുന്നു നിർദേശം.
കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ്, പ്ലാസ്റ്റിക് കുപ്പി പൊതുയിടത്ത് വലിച്ചെറിഞ്ഞതിനു കഴിഞ്ഞ ദിവസം 2000 രൂപ പിഴ ചുമത്തിയത്. പുതിയ സ്റ്റാൻഡിൽ നിന്നും പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസിന് പിറകെ പോകുകയായിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണു ബസിൽ നിന്നുള്ള നിയമലംഘനം.