തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ(23) ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിലെ
യു.ടി.ബി ബ്ലോക്കിലെ ശുചിമുറിയിലാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രശ്നക്കാരായ തടവുകാരെ പാർപ്പിക്കുന്ന ബ്ലോക്കാണിത്. ഉണക്കാനിട്ടിരുന്ന മുണ്ട് എടുത്താണ് അഫാൻ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ മറ്റ് തടവുകാരുടെ സഹായത്തോടെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചിരിക്കുകയാണ്.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകങ്ങൾ നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ ഷാഹിദാ ബീവി, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. രാവിലെ 10 മണിക്കും വൈകീട്ട് അഞ്ചുമണിക്കുമിടയിലാണ് ഈ അഞ്ചു കൊലപാതകങ്ങളും നടന്നത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.
കൊലപാതകങ്ങൾക്ക് ശേഷം അഫാൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.