ലാൻഡിങ് ഗിയറിൽ  ഒളിച്ചിരുന്നു; ഇന്ത്യയിലേക്ക് അഫ്ഗാൻ ബാലന്റെ സാഹസിക വിമാനയാത്ര.

Kannadiparamba online news

ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാൻ സ്വദേശിയായ ബാലന്റെ യാത്ര. അഫ്ഗാൻ എയർലൈൻസായ കാം എയറിലായിരുന്നു 13 കാരനായ കുട്ടി അതിസാഹസികമായി യാത്ര നടത്തിയത്. ഡൽഹിയിലെത്തിയ കുട്ടിയെ മറ്റൊരു വിമാനത്തിൽ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ച് അയച്ചു.

അഫ്ഗാനിസ്ഥാനിലെ കുണ്ടുസിൽ നിന്നുള്ള കുട്ടി ഇറാനിലേക്ക് പോകാനാണ് ഞായറാഴ്ച പുലർച്ചെ ആരും കാണാതെ കാബൂൾ വിമാനത്താവളത്തിൽ നുഴഞ്ഞുകയറിയത്. യാത്രക്കാർക്കൊപ്പം നടന്ന് വിമാനത്തിന് അടുത്തെത്തുകയും ലാൻഡിങ് ഗിയർ കമ്പാർട്ട്മെന്റിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു. ടെഹ്‌റാനിലേക്കുള്ള വിമാനമെന്ന് കരുതിയാണ് കുട്ടി അതിൽ കയറി ഒളിച്ചത്. എന്നാൽ, അത് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നു.

90 മിനിറ്റിലധികമാണ് ലാൻഡിങ് ഗിയർ കമ്പാർട്ട്‌മെന്റിൽ ഒളിച്ചിരുന്ന് കുട്ടി യാത്ര ചെയ്തത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കുട്ടി അവിടെ ചുറ്റിത്തിരിയുന്നത് ചില വിമാനത്താവള ജീവനക്കാർ കണ്ടു. അവർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് അതേ വിമാനത്തിൽ തിരിച്ചയച്ചു.

ഇത്തരത്തിൽ യാത്രചെയ്ത് സുരക്ഷിതരായെത്തിയ സംഭവങ്ങൾ വളരെ വിരളമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഡാറ്റ പ്രകാരം, 1947 നും 2021 നും ഇടയിൽ 132 പേർ വാണിജ്യ വിമാനങ്ങളുടെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റുകളിൽ യാത്ര ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. 

1996-ൽ ഇതുമായി ബന്ധപ്പെട്ട ഒരു അപകടവും ഉണ്ടായിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് ബോയിംഗ് 747 വിമാനത്തിൽ സഹോദരന്മാരായ പ്രദീപ് സൈനിയും വിജയ് സൈനിയും ഇത്തരത്തിൽ യാത്ര ചെയ്തു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!