തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തിരുവോണം ഇന്ന് സംസ്ഥാനമെമ്പാടും ആഘോഷിക്കുന്നു. കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം സമത്വത്തിന്റെയും സഹജീവിതത്തിന്റെയും സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുത്തും, കഷ്ടപ്പെടുന്നവർക്ക് കരുതലായും മനുഷ്യസ്നേഹത്തിന്റെ സദ്യയാക്കി മാറ്റുകയാണ് മലയാളികൾ ഈ ദിവസം.
മലരിൻ കൂട നിറക്കുന്ന തുമ്പപ്പൂക്കളും, ദീപക്കുറ്റികൾ തെളിയിച്ച നറുമുക്കുറ്റികളും, വെള്ളിത്താലയേന്തിയ നെയ്യാമ്പലുകളുമായി കേരളം തിരുവോണത്തെ വരവേൽക്കുകയാണ്. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.
പഞ്ഞകർക്കിടകത്തിൽ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറഞ്ഞ തിരുവോണത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ മാവേലിയുടെ ഐതിഹ്യം പുതുചൈതന്യം നൽകുന്നു. കള്ളവും ചതിയും വഞ്ചനയും ഇല്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലാണ് ഓണം. ‘ഉണ്ടറിയണം ഓണം’ എന്ന പഴമൊഴി വീണ്ടും ആവർത്തിക്കുമ്പോൾ കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും വടംവലിയും ഓണത്തല്ലും എല്ലാം കൂടി ആഘോഷങ്ങൾക്ക് നിറംപകരുന്നു.
സാധാരണയിൽ സാധാരണമായ തുമ്പപ്പൂവ് ഓണത്തിന്റെ താരമാണ്. മാവേലി ചേർത്തുപിടിച്ചതും അതുതന്നെ. സാധാരണക്കാരനെ ഒരിക്കലും കൈവിടരുതെന്ന സന്ദേശവുമായി തുമ്പപ്പൂവ് ഇന്നും ഓണം ഓർമ്മപ്പെടുത്തുന്നു. ലോകത്ത് സമത്വസുന്ദരമായ ലോകത്തെ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമില്ലെന്നതാണ് ഓണത്തിന്റെ പ്രത്യേകത.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

