ന്യൂഡൽഹി: ഇന്ത്യയുടെ ഇടത്തരം ബാലിസ്റ്റിക് മിസൈലായ (ഐആർബിഎം) അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) പരീക്ഷണ വിക്ഷേപണം നടന്നു. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിൽ നടന്ന പരീക്ഷണത്തിൽ മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും സ്ഥിരീകരിച്ചു.
ഡിആർഡിഒ വികസിപ്പിച്ച അഗ്‌നി-5, 5,000 കിലോമീറ്റർ ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളിലൊന്നാണ്. ആധുനിക നാവിഗേഷൻ, ഗൈഡൻസ്, പോർമ്മുൻ, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം പല ആണവ പോർമ്മുൻകളെ വഹിക്കാനും വിക്ഷേപിക്കാനും സാധിക്കുന്ന എംഐആർവി സാങ്കേതികവിദ്യയുള്ള ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തമാക്കുന്നു.
2024 മാർച്ച് 11-ന് തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുനിന്ന് ആദ്യ എംഐആർവി പരീക്ഷണം നടത്തിയതിനു ശേഷം, പുതിയ പതിപ്പുകൾ ബങ്കർ-ബസ്റ്റർ സാങ്കേതികവിദ്യ ഉൾപ്പെടുത്തി സുരക്ഷിതവും കൃത്യവുമായ ലക്ഷ്യ തകർച്ച ശേഷി വർധിപ്പിക്കുന്നതിന് വികസിപ്പിക്കപ്പെടുകയാണ്. ഡിആർഡിഒ 7,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള നവീകരിച്ച പതിപ്പിന്റെ നിർമ്മാണത്തിലാണ്.
അഗ്‌നി-5 വികസിപ്പിച്ചത് ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം ശക്തമാക്കുന്നതിന്. മുൻപ് ഉപയോഗിച്ച അഗ്‌നി-3, മധ്യഇന്ത്യയിൽ നിന്നുള്ള വിക്ഷേപണത്തിൽ ചൈനയുടെ പ്രധാന നഗരങ്ങളിലെത്താൻ പര്യാപ്തമല്ലായിരുന്നു. പുതിയ മിസൈലിന്റെ പരിധി ഏഷ്യയിലും ആഫ്രിക്കയിലുമൊപ്പം യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പകുതിയിലേക്കും എത്തുന്നു.
ഇന്ത്യയുടെ പുതിയ പരീക്ഷണം പാകിസ്താനിലും കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പാകിസ്താന്‍റെ സ്ട്രാറ്റജിക് വിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌വിഐ) ഇന്ത്യയുടെ മിസൈല്‍ പദ്ധതി പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചതായാണ് റിപ്പോർട്ട്. 2016 മുതല്‍ ഇന്ത്യയുടെ മിസൈല്‍ വികസനം വേഗത്തിലായെന്നും എസ്‌വിഐ ചൂണ്ടിക്കാട്ടി. ഭാവിയില്‍ 8,000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വരുന്നതോടെ, യുഎസ്എ, റഷ്യ വരെ ലക്ഷ്യമിടാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

