പയ്യന്നൂർ: മാഹിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന് സ്വകാര്യ ബസുകൾക്ക് ഡീസൽ വില്പന നടത്തിയ കേസിൽ 755 ലിറ്റർ ഡീസലും വാഹനവുമായി ഒരാൾ പിടിയിലായി. മാതമംഗലം കുറ്റൂർ കണ്ണാടി പൊയിൽ സ്വദേശി മാട്ടുമ്മൽ ഹൗസിൽ പ്രിയേഷ് (40) ആണ് പിടിയിലായത്.
പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എൻ.കെ. ഗിരീഷ്, ഗ്രേഡ് എസ്.ഐമാരായ മഹേഷ്, സത്യൻ, ഡ്രൈവർമാരായ രാഗേഷ്, ഉനൈസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിർമ്മാണത്തിലിരിക്കുന്ന പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കെ.എൽ-12-എൽ-2031 നമ്പർ ഓട്ടോ ടാക്സിയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 10 കന്നാസുകളിലായി സൂക്ഷിച്ച 455 ലിറ്റർ ഡീസൽ പിടിച്ചെടുത്തത്.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ കണ്ണാടി പൊയിലിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 300 ലിറ്റർ കൂടി ഡീസൽ പോലീസ് കണ്ടെത്തി. ബസുകളിലേക്ക് ഡീസൽ വില്പന നടത്തിയ വിവരങ്ങളും ഇടപാടിനുപയോഗിച്ച 600 രൂപയും ഗൂഗിൾ പേയിൽ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
ഡീസൽ കടത്താനുപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

