കണ്ണപുരം : കണ്ണപുരം കീഴറ വേന്തിയിൽ മേഖലയിൽ സ്ഫോടക ശേഖരം പൊട്ടിത്തെറിച്ച് വീടുകൾക്ക് കേടുപാട് പറ്റിയവരുടെ ആശങ്കയകറ്റാൻ ഫലപ്രദമായി ഇടപെടുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു. സ്ഫോടനം നടന്ന സ്ഥലവും സമീപത്തെ കേടുപാടുകൾ പറ്റിയ വീടുകളും സന്ദർശിച്ച് എംഎൽഎ കലക്ടറുമായി സംസാരിച്ചു. അടുത്ത ദിവസം മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും വിശദമായ നിവേദനം നൽകുമെന്നും എംഎൽഎ പറഞ്ഞു. ടി വി ലക്ഷ്മണൻ, കെ ശിവദാസൻ, പി പവിത്രൻ, പി വി ദാമോദരൻ, എം ബാലൻ, വി വി പുഷ്പവല്ലി, മണിയമ്പാറ ബാലകൃഷ്ണൻ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായി. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് റിട്ട. പ്രധാനാധ്യാപകൻ കാപ്പാടൻ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് സ്ഫോടനത്തിൽ തകർന്നത്. അനൂപ് കുമാർ എന്ന അനൂപ് മാലിക്കിന് വാടകയ്ക്ക് നൽകിയ കെട്ടിടമാണ് പൊട്ടിത്തെറിയിൽ തകർന്നത്. അരക്കിലോമീറ്ററുകൾക്കപ്പുറത്തുള്ളതടക്കം ആറ് വീടുകളുടെ ജനലുകൾ, വാതിലുകൾ, മേൽക്കൂര എന്നിവയും തകർന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനം നടന്ന വീടിന്റെ 400 മീറ്റർ അകലെയുള്ള ചെല്ലട്ടോൻ പത്മാക്ഷിയമ്മയുടെ വീടിന്റെ ജനലുകളും ഇലക്ട്രീഷ്യൻ കെ വി സുരേഷിന്റെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയും തകർന്നു. തീയ്യങ്കണ്ടി മാധവിയുടെ വീടിന്റെ ജനലുകൾക്കും കെ വി ബൈജു വിന്റെയും തീയ്യങ്കണ്ടി ലക്ഷ്മണന്റെയും വീടുകൾക്കും കേടുപാടുണ്ട്. മടത്തിൽ ജിനിത്തിന്റെ വീടിന്റെ അടുക്കള, കിടപ്പുമുറി, ശുചിമുറി എന്നിവയുടെ വാതിലുകളും ജനലുകളും തകർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

