കണ്ണൂർ: കുറ്റ്യാട്ടൂരിൽ ക്രൂരമായ രീതിയിൽ തീ കൊളുത്തിക്കൊല്ലപ്പെട്ട പ്രവീണയ്ക്ക് നാട്ടുകാർ കണ്ണീരോടെ വിട ചൊല്ലി. വ്യാഴാഴ്ച പുലർച്ചെ ചികിത്സയ്ക്കിടെ മരണമടഞ്ഞ പ്രവീണയുടെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു.
വൈകീട്ടോടെ വിദേശത്ത് നിന്ന് സഹോദരൻ അജീഷ് എത്തിയതിനു ശേഷം ജന്മനാടായ കുട്ടാവിൽ സംസ്കാര ചടങ്ങുകൾ നടത്തി. പെരുവളത്തുപറമ്പും കുറ്റ്യാട്ടൂരും നിറഞ്ഞുനിന്ന ജനക്കൂട്ടം പ്രവീണയ്ക്ക് അവസാന യാത്രയിൽ പങ്കുചേർന്നു.
അതേസമയം കുറ്റാട്ടൂരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതി ജിജേഷിനെതിരെ കൊലക്കുറ്റത്തിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ജിജേഷ്, പ്രവീണ (25)യെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ചികിത്സയ്ക്കിടെ വ്യാഴാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.
പോലീസിന്റെ അന്വേഷണപ്രകാരം പ്രവീണയുമായി ജിജേഷിന് സൗഹൃദം ഉണ്ടായിരുന്നതായും, പിന്നീട് പ്രവീണ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്നും വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

