കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ വിജിലൻസ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. പരാതിക്കാരൻ വിജിലൻസിന് നൽകിയ പരാതിയിൽ എന്ത് നടപടിയെടുത്തു എന്ന് കോടതി ചോദിച്ചു. വിശദമായി വാദംകേൾക്കുന്നതിന് ഹർജി ഈ മാസം 26-ന് വീണ്ടും പരിഗണിക്കും. ഷമ്മാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്വ.ബൈജു നോയൽ മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ദിവ്യക്കെതിരായ ബിനാമി ഇടപാടിലും അഴിമതിയിലും അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് നൽകിയ പരാതി അട്ടിമറിക്കപ്പെട്ടതായി ആരോപിച്ചാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പല പ്രമുഖരെയും സംരക്ഷിക്കാൻ അന്വേഷണം അട്ടിമറിക്കുകയാണെന്നും ഫലപ്രദമായ അന്വേഷണം നടത്താൻ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
പി.പി ദിവ്യ ബിനാമി കമ്പനി രൂപവത്കരിച്ചതും വഴിവിട്ട് കോടികളുടെ കരാർ നൽകിയതിന്റെയും ദിവ്യയുടെ ഭർത്താവിന്റെ പേരിൽ ഉൾപ്പെടെ ബിനാമി ഭൂമികൾ വാങ്ങിക്കൂട്ടിയതിന്റെയും രേഖകളും തെളിവുകളും സഹിതം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി ആറുമാസം പിന്നിട്ടിട്ടും പരാതിയിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. പരാതിയുടെ വിവരങ്ങൾ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൻ പോലും മറുപടി നൽകാൻ നിർവാഹമില്ലെന്ന മറുപടിയാണ് മുഹമ്മദ് ഷമ്മാസിന് ലഭിച്ചത്.
മാത്രമല്ല, പരാതിയിൽ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും ഡിജിപി നിയമനത്തിൽനിന്നുൾപ്പെടെ തഴയുകയും ചെയ്തിരുന്നു.
പരാതിയിൽ ശരിയായ അന്വേഷണം നടന്നാൽ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങും എന്ന കാരണത്താൽ പാർട്ടി തീരുമാനമനുസരിച്ച് സർക്കാർ തലത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും ഒരു പരാതിയിൽ സ്വീകരിക്കേണ്ട സ്വാഭാവിക നടപടിക്രമമായ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നതുപോലും ഈ വിഷയത്തിൽ വിജിലൻസിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസത്തിനിടയിൽ ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

