കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് ജയിൽ ചാടി എന്നാണ് വിവരം. രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു വരികയാണ്. അതീവ സുരക്ഷയുള്ള സെലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. തുണികൾ കൂട്ടിക്കെട്ടിയാണ് മതിൽ ചാടിയത്. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ സന്ദർശനം നടത്തിയ ആളുകളെ കുറിച്ചും പൊലീസും ജയിൽ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. ജയിലിൽ നിന്നോ പുറത്തുനിന്നോ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിൽ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

