കണ്ണൂർ ▸
വിവാഹ വാഗ്ദാനം നൽകി തൃശൂർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയിലായി. എടക്കാട് മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീർ (37) നെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ-ടാക്സി ഡ്രൈവറായ ഷമീർ, നിരവധി ദിവസങ്ങളിലായി യുവതിയെ കണ്ണൂർ ടൗണിലെ ലോഡ്ജിലേക്കും കോഴിക്കോട് ബീച്ചിലേക്കും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വിവാഹ വാഗ്ദാനം നൽകിയ ശേഷം പിന്നീട് വാഗ്ദാനം പാലിക്കാതിരുന്ന സാഹചര്യത്തിലാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കണ്ണൂർ എടക്കാട്ടെ മുനമ്പിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ഷിജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങുന്ന സംഘം ചേർന്നാണ് അറസ്റ്റ് നടത്തിയത്.
പ്രതിയെ കോടതി റിമാന്റ് ചെയ്തു.