വാഷിങ്ടൺ: ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിനു ശേഷം ഇസ്രായേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സംഘർഷം അവസാനിക്കുന്നതിൽ ഇരു രാജ്യങ്ങളെയും ട്രംപ് പ്രശംസിക്കുകയും ചെയ്തു.
ഖത്തറിലെ ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തെ വിവരം നൽകിയിരുന്നെന്നും ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാനമായി ഇസ്രായേലിനെയും താൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഖത്തർ ആക്രമണത്തെ തുടർന്ന് അടച്ച വ്യോമപാത ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.