പുതിയ വൈറസ് വ്യാപനം; മനുഷ്യരിലും മൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കി കേന്ദ്രം

kpaonlinenews

ന്യുഡല്‍ഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ആശുപത്രികളിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തില്‍ പറയുന്നുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വര്‍ഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനമായി ശ്വാസകോശ സംബന്ധമായ കേസുകള്‍ നിരീക്ഷിക്കണമെന്നും ചൂണ്ടികാട്ടി. ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും, നിരീക്ഷണം തുടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തുകയും ചെയ്തു. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്. മനുഷ്യരിലും മൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Share This Article
Leave a comment
error: Content is protected !!