കണ്ണൂർ ∙ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താ വിവരങ്ങൾ വായിച്ചതിന്റെ ജാഗ്രത ഒടുവിൽ കണ്ണൂരിലെ ഒരു ദമ്പതികൾക്ക് രക്ഷയായി. ട്രായി, സിബിഐ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി നടന്ന വൻ സൈബർ തട്ടിപ്പിൽ നിന്ന് ദമ്പതികൾ അവസാന നിമിഷം രക്ഷപ്പെട്ടതായി സൈബർ പോലീസ് അറിയിച്ചു.
തങ്ങൾ നേരിടുന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയാൻ ദമ്പതികളെ സഹായിച്ചത്, കണ്ണൂർ സൈബർ ക്രൈം പോലീസ് മുൻപ് രക്ഷപ്പെടുത്തിയ ഒരു ഡോക്ടർ ദമ്പതികളുടെ കേസിനെക്കുറിച്ചുള്ള വാർത്ത വായിച്ചതായിരുന്നു. ഉടൻ തന്നെ ഇവർ സൈബർ പോലീസിൽ പരാതി നൽകി.
തട്ടിപ്പിന്റെ രീതി; ഡിജിറ്റൽ അറസ്റ്റ് ഭീഷണി
സൈബർ കുറ്റവാളികൾ ഇത്തവണയും പഴയ തന്ത്രമാണ് പരീക്ഷിച്ചത്. നിങ്ങളുടെ പേരിൽ ഒരു സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, നടപടികളുടെ ഭാഗമായി വിഡിയോ കോളിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടായിരുന്നു തുടക്കം.
ബാങ്ക് അക്കൗണ്ടിലുള്ള പണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് താൽക്കാലികമായി മാറ്റണം, തുടർന്ന് കേസ് ഒത്തുതീർപ്പാക്കി പണം തിരികെ നൽകും എന്നതായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം.
സൈബർ പോലീസ് നൽകുന്ന ജാഗ്രതാ നിർദ്ദേശം
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്കായി സൈബർ പോലീസ് വീണ്ടും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
• സർക്കാർ ഏജൻസികൾ, സിബിഐ, ട്രായ്, കോടതികൾ തുടങ്ങിയവ ഒരിക്കലും വിഡിയോ കോൾ മുഖേന ചോദ്യം ചെയ്യുകയോ പണം മാറ്റണമെന്ന് ആവശ്യപ്പെടുകയോ ചെയ്യില്ല.
• അജ്ഞാതരുടെ ഭീഷണി വിളികളും ലിങ്കുകളും ഉടൻ റിപ്പോർട്ട് ചെയ്യുക.
• സംശയാസ്പദമായ സന്ദേശങ്ങൾക്കോ വിളികൾക്കോ ഒരിക്കലും ബാങ്ക് വിവരങ്ങളും ഒടിപിയും നൽകരുത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

