കണ്ണൂർ: അധികാരത്തിലിരിക്കെ നൽകിയ ഒത്താശകളുടെ പ്രതിഫലമായാണ് റിട്ട. എസിപി ടി.കെ. രത്നകുമാറിനെ ചെയർമാൻ സ്ഥാനാർത്ഥിയാക്കിയത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആരോപിച്ചു.
സർവീസിലിരിക്കെ സിപിഎമ്മിന് വേണ്ടി നടത്തിയ സഹായങ്ങൾക്കുള്ള ‘സമ്മാനമാണ്’ ഈ സ്ഥാനാർഥിത്വം. കേസ് അട്ടിമറിയടക്കം ഗൗരവമായ ആരോപണങ്ങൾ നേരിടുന്നയാളെ സ്ഥാനാർത്ഥിയാക്കുന്നത് വഴി സിപിഎം പൊതുജനങ്ങളോട് എന്താണ് സന്ദേശം നൽകുന്നത്? എന്ന് വിജിൽ മോഹനൻ ചോദിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസടക്കം രത്നകുമാർ കൈകാര്യം ചെയ്ത എല്ലാ കേസുകളും പുനപരിശോധിക്കണമെന്നും, പോലീസ് സേനയ്ക്കുള്ളിൽ രാഷ്ട്രീയ വിട്ടുവീഴ്ച നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും വിജിൽ മോഹനൻ ആവശ്യപ്പെട്ടു.
ശ്രീകണ്ഠപുരം നഗരസഭയിലെ കഴിഞ്ഞ 40 വർഷമായി സിപിഎം ഭരിക്കുന്ന കോട്ടൂർ ഡിവിഷനിലാണ് രത്നകുമാർ സ്ഥാനാർത്ഥിയാകുന്നത്. ചെയർമാൻ സ്ഥാനത്തേക്കുള്ള സിപിഎം സ്ഥാനാർത്ഥിയും ഇയാളാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രത്നകുമാർ സേവനത്തിൽ നിന്ന് വിരമിച്ചത്.
എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിൽ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിയാക്കി അന്വേഷണം നടന്നപ്പോൾ മേൽനോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറായിരുന്നു. ആ അന്വേഷണത്തിൽ അട്ടിമറി ഉണ്ടെന്നും അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നുമെന്ന് നവീൻ ബാബുവിന്റെ കുടുംബം നേരത്തെ ആരോപണം ഉയർത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

