കണ്ണാടിപ്പറമ്പ്:
പരമ്പരാഗത നെൽകൃഷിയും വയലിന്റെയും പ്രാധാന്യവും അന്യമായി മാറിയ കാലഘട്ടത്തിൽ, വയൽ അറിഞ്ഞും കൊയ്ത്തറിഞ്ഞും പഠിക്കാൻ ഒരു പാഠമായി കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ ഇറങ്ങി.
ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘പാഠം അഞ്ച് – പാടത്തെ യന്ത്രക്കൊയ്ത്ത്’ എന്ന വിഷയവുമായി ബന്ധപ്പെട്ട പഠനയാത്ര, വെണ്ടോട് പുലൂപ്പി പാടശേഖരത്തിലെ യന്ത്രകൊയ്ത്ത് നടക്കുന്ന വയലിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ വയലിലെ കാഴ്ചകളും യന്ത്രങ്ങളുടെ പ്രവർത്തനങ്ങളും കാണുകയും കൊയ്ത്ത് പ്രക്രിയയെ അടുത്തറിഞ്ഞും പഠനയാത്രയെ വിജ്ഞാനപ്രദമാക്കി.
നാറാത്ത് കൃഷിഭവന്റെ കീഴിലുള്ള വെണ്ടോട് പാടശേഖരം, വർഷങ്ങളായി യന്ത്രങ്ങളുടെ സഹായത്തോടെയാണ് കൊയ്ത്ത് നടത്തുന്നത്. യന്ത്രവൽക്കരണത്തിന്റെ വരവോടെ നിരവധി തരിശുപ്രദേശങ്ങൾ വീണ്ടും കൃഷിയോഗ്യമായി മാറിയതും കൃഷിചിലവ് കുറയാനിടയായതും ഈ സന്ദർഭത്തിൽ കുട്ടികൾ മനസ്സിലാക്കി.
കർഷകനായ മനോജ് നെൽകൃഷിയെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചപ്പോൾ, കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർ അതിന്റെ പ്രവർത്തനം വിശദീകരിച്ചു. കുട്ടികൾ ആവേശത്തോടെ ചോദ്യങ്ങൾ ചോദിച്ച് കൃഷിയുടെ യന്ത്രവൽക്കരണം നേരിട്ടറിയുകയുമുണ്ടായി.
പ്രധാനാധ്യാപിക രമ്യാ രാജൻ നേതൃത്വം നൽകിയ പഠനയാത്രയിൽ പി.ടി.എ. പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി പാറപ്രം, അധ്യാപകരായ നസീമ ടീച്ചർ, ബീന ടീച്ചർ, ജിഷ്ണു മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

