കണ്ണൂർ: നൂറ്റാണ്ടു പിന്നിട്ട കണ്ണൂർ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കാൻ റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഉത്തരവിറങ്ങി.റയിൽവേ സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം മാറ്റിയത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ്. തീരുമാനം മന്ത്രി രാജിവ് ചന്ദ്രശേഖറിനെ നേരിട്ട് അറിയിച്ചു.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ സ്റ്റേഷൻ, കണ്ണൂരിലെ ചിറക്കൽ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നിവയാണ് അടച്ചുപൂട്ടാൻ തീർക്കുമാനിച്ചിരുന്നത് . പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ. 60 വർഷം മുൻപ് കെ. കേളപ്പൻ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ സ്റ്റേഷൻ.കണ്ണൂർ റെയിൽവെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ.
ചിറക്കലിൽ ഇനി ട്രെയിൻ നിർത്തില്ലെന്ന് ചെന്നൈ ചീഫ് പാസഞ്ചർ ട്രാഫിക് മാനേജരുടെ അറിയിപ്പ് വന്നതിനാൽ ചൊവ്വാഴ്‌ച ഇവിടെ ട്രെയിൻ നിർത്തിയില്ല. തിങ്കളാഴ്ച മുതൽ ചിറക്കൽ സ്റ്റേഷൻ അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ചയാണ് കമേഴ്സ്യൽ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌റ്റേഷനിൽനിന്ന് ഹാൾട്ട് ഏജന്റ് ടിക്കറ്റ് വിതരണംചെയ്യുന്നതും നിർത്തലാക്കിയിരുന്നു. എന്നാൽ, ചെന്നൈ ചീഫ് പാസഞ്ചർ മാനേജരുടെ അറിയിപ്പ് ലഭിക്കാത്തതിനാൽ തിങ്കളാഴ്ച ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തിയിരുന്നു. സ്ഥിരം യാത്രക്കാരുൾപ്പെടെ നിരവധിപ്പേരാണ് ചിറക്കൽ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്.
ചിറക്കൽ സ്റ്റേഷൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ബിജെപി സംസ്ഥാന പ്രസിഡന്റിനും റെയിൽവേ മന്ത്രിക്കും പാലക്കാട് ഡിവിഷൻ ഡി ആര്‍ എമ്മിനും നിവേദനം നൽകിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ചിറക്കൽ, വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവിറങ്ങിയതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അറിയിച്ചു.