തിരുവനന്തപുരം: ആവേശം വാനോളമുയർന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. സംസ്ഥാനത്ത് 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിങ്. പോളിങ് ശതമാനം ഗണ്യമായി വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്.
കോഴിക്കോടും പാലക്കാടുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗ് ആണ് നടന്നത്. വടക്കുള്ള മിക്ക ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.
അവകാശവാദങ്ങളുമായി മുന്നണികൾ
ഉയർന്ന പോളിംഗ് ശതമാനത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. എൽ.ഡി.എഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ 80 സീറ്റിലധികം ഉറപ്പാണെന്നാണ് യു.ഡി.എഫ് ക്യാമ്പ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100-ലധികം സീറ്റുകള്‍ നേടുമെന്നും തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. എന്നാൽ, കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. ചുരുങ്ങിയത് മൂന്ന് സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം:
• കോഴിക്കോട്: 81.36%
• പാലക്കാട്: 80.56%
• എറണാകുളം: 79.89%
• മലപ്പുറം: 79.82%
• കാസർകോട്: 79.11%
• വയനാട്: 78.81%
• കണ്ണൂർ: 78.60%
• ആലപ്പുഴ: 77.39%
• ഇടുക്കി: 77.15%
• തൃശ്ശൂർ: 77.11%
• തിരുവനന്തപുരം: 77.04%
• കൊല്ലം: 76.29%
• കോട്ടയം: 74.77%
• പത്തനംതിട്ട: 70.76%
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

