കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും സഞ്ചാരികൾക്കും ആശ്വാസമായി ക്ഷേത്ര സങ്കേതത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ ശൗചാലയ സമുച്ചയം ഒരുങ്ങി. ക്ഷേത്രത്തിന് സമീപത്തെ കച്ചവട ക്ഷേമ സംഘത്തിന്റെ കീഴിലുള്ള ആരോഗ്യ സുരക്ഷാ ചാരിറ്റബിൾ ട്രസ്റ്റാണ് ഈ വലിയ പദ്ധതിക്ക് പിന്നിൽ.
ദിവസേന സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് പറശ്ശിനിക്കടവിലേക്ക് ഒഴുകിയെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് മൂലം തീർത്ഥാടകർ വലയുന്നതിന് ഈ പുതിയ സമുച്ചയം വലിയൊരു പരിഹാരമാകും. പറശ്ശിനി മടപ്പുര കുടുംബാംഗം പി.എം. നളിനിയുടെ സ്ഥലം ലീസിനെടുത്താണ് 85 ലക്ഷം രൂപ ചെലവിൽ ശൗചാലയ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
21 ശൗചാലയങ്ങളും, സമുച്ചയത്തിന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലുമായി അഞ്ച് വിശ്രമമുറികളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ വിശ്രമമുറിയിലും 30 പേർക്ക് കഴിയാനുള്ള സൗകര്യമുണ്ടാകും. പുരുഷന്മാർക്ക് പ്രത്യേകം മൂത്രപ്പുരകളും, ഭക്തരുടെ സാധനങ്ങളും ചെരുപ്പുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ക്ലോക്ക് റൂം സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പുതിയ ശൗചാലയ-വിശ്രമമന്ദിരം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു ചടങ്ങിൽ വിശിഷ്ടാതിഥിയാകും. എ.കെ. വേണുഗോപാലൻ (ചെയർമാൻ), വി. രമേശൻ (വൈസ് ചെയർമാൻ), എം.വി. പ്രേമൻ (കൺവീനർ), കെ.വി. രാജീവൻ, ഇ. പ്രവീൺ (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

