പഴയങ്ങാടി: പതിറ്റാണ്ടുകളായി മാടായിപ്പാറയിൽ പൂരംകുളിക്കെത്തുന്ന ഭക്തജനങ്ങൾ കാണുന്ന ഏറ്റവും മനോഹരമായ കാഴ്ചയാണ് അവിടുത്തെ പൂരച്ചന്ത. ആയിരക്കണക്കിന് ഭക്തരാണ് ഇത്തവണയും പൂരംകുളി ഉത്സവത്തോടനുബന്ധിച്ച് മാടായിപ്പാറയിലെത്തുകയും പൂരച്ചന്തയിൽ പങ്കാളികളാവുകയും ചെയ്തത്.
കാർഷികോപകരണങ്ങൾ, പണിയായുധങ്ങൾ, ഗൃഹോപകരണങ്ങൾ, മൺപാത്രങ്ങൾ, വെള്ളരി, വിവിധയിനം പച്ചക്കറികൾ, വള, പൊട്ട്, ചാന്ത് തുടങ്ങിയ അലങ്കാര വസ്തുക്കൾ, എന്തിനേറെ പലതരം മത്സ്യങ്ങൾ വരെ ഈ പൂരച്ചന്തയിൽ ലഭ്യമാണ്. ഇവിടെ നിന്ന് ലഭിക്കാത്ത സാധനങ്ങളില്ലെന്നുതന്നെ പറയാം. പൂരംകുളിക്കെത്തിയാൽ അത്യാവശ്യ സാധനങ്ങൾ പൂരച്ചന്തയിൽനിന്ന് വാങ്ങിപ്പോവുകയെന്നത് ഇവിടുത്തുകാരുടെ ഇന്നും തുടരുന്ന ഒരു രീതിയാണ്.
സാധാരണ ഉത്സവച്ചന്തയേക്കാൾ ഏറെ പ്രത്യേകതകളുണ്ട് മാടായിപ്പാറയിലെ ഈ കൂട്ടായ്മയുടെ പൂരച്ചന്തയ്ക്ക്. നാടിന്റെ നാനാഭാഗത്തുനിന്നെത്തുന്ന കച്ചവടക്കാർ, വിവിധ ദേശങ്ങളിൽനിന്നുള്ള ഭക്തർ, ജാതി-മത ചിന്തകൾക്കതീതമായൊരു സ്നേഹബന്ധം എന്നിവയെല്ലാം ഇവിടെ കാണാം. മാടായിപ്പാറയിലൊന്നിച്ച് പൂരംകുളി കണ്ട്, പൂരച്ചന്തയിൽ സാധനങ്ങൾ വിറ്റും വാങ്ങിയുമാണ് ആളുകൾ മടങ്ങുന്നത്. അതേസമയം, കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ നിരവധി സംഘടനകൾ പൂരംകുളിക്കെത്തുന്നവർക്ക് വ്യത്യസ്തയിനം ദാഹജലം ഒരുക്കിയിരുന്നത് തടാകക്കരയിലെത്തിയ ഭക്തർക്ക് വലിയ ആശ്വാസമായി മാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

