കണ്ണാടിപ്പറമ്പ്: നാടിന്റെ ശ്രമദാനത്തിലൂടെ കാടുമൂടിയ ചെങ്കൽ പണ മനോഹരമായ മൈതാനമാക്കി മാറ്റി, അവിടെ വെച്ച് കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ സമാപനവും നൂറ്റൊന്നാം വാർഷികാഘോഷവും (നിറവ് 2K26) സംഘടിപ്പിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ പ്രയത്നമാണ് ഈ പുതിയ മൈതാനത്തിലൂടെ യാഥാർത്ഥ്യമായത്.
ശതാബ്ദി ആഘോഷ സമാപനവും നൂറ്റൊന്നാം വാർഷികാഘോഷവും പ്രശസ്ത പ്രഭാഷകനും ദേശീയ അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ദീർഘകാലമായി സ്കൂൾ പി.ടി.എ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വിദ്യാലയത്തെ മികവിന്റെ പാതയിലേക്ക് നയിക്കുകയും, കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം മികച്ച പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്ത മുഹമ്മദ് കുഞ്ഞി പാറപ്രത്തെ ചടങ്ങിൽ ഉദ്ഘാടകൻ പൊന്നാടയണിയിച്ച് ആദരിച്ചു.
2024-25 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സൈനുൽ ആബിദ്, അൽ മാഹിർ അറബിക് സ്കോളർഷിപ്പ്, പ്രീ പ്രൈമറി ഓൾ ഇന്ത്യ ടാലന്റ് പരീക്ഷ എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പ്രധാനാധ്യാപിക രമ്യാ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരേതരായ പൂർവ്വ വിദ്യാർത്ഥികളുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്ത എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പട്ടൻ ഉഷ അധ്യക്ഷത വഹിച്ച യോഗത്തിൽ, പൂർവ്വ വിദ്യാർത്ഥിയും സംഘാടക സമിതി ചെയർമാനുമായ കാണി ചന്ദ്രൻ സ്വാഗതം പറഞ്ഞു. എട്ടാം വാർഡ് മെമ്പർ നരിക്കാടൻ അജിത, നാറാത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് കാണി കൃഷ്ണൻ, ഇ. ഗംഗാധരൻ, സ്കൂൾ മാനേജർ പ്രതിനിധി ശ്രീലത, റിട്ട. എ.ഇ.ഒ കൃഷ്ണൻ കുറിയ, റിട്ട. പ്രധാനാധ്യാപിക പി. ശോഭ, ഖൈറുന്നിസ, മൊളച്ചൻ സന്തോഷ്, മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് എന്നിവർ ആശംസകളർപ്പിച്ചു. എസ്.ആർ.ജി കൺവീനർ കെ.വി. നിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. മുഴുവൻ വിദ്യാർത്ഥികൾക്കും പി.ടി.എ, മാനേജ്മെന്റ് വക ഉപഹാരങ്ങളും നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

