തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തളിപ്പറമ്പിൽ എക്സൈസ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂർ സ്വദേശി നിഷാദ് മോൻ എ.സി (48) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും 21 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 59 എച്ച് 2143 (KL 59 H 2143) നമ്പർ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്.
നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ ഇയാൾ മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തേക്ക് ലോറിയുമായി പോയി മടങ്ങിവരുമ്പോൾ മംഗലാപുരത്ത് നിന്നാണ് ഇയാൾ കഞ്ചാവും ഹാഷിഷ് ഓയിലും കേരളത്തിലേക്ക് കടത്തുന്നത്. തളിപ്പറമ്പ്, പൂവം, കാഞ്ഞിരങ്ങാട് മേഖലകളിൽ മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് നിഷാദ് മോനെന്ന് എക്സൈസ് അറിയിച്ചു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മലപ്പട്ടം അഷറഫ്, പ്രിവന്റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ, നികേഷ്, ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർ വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

