കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പയ്യന്നൂരിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. ചിറക്കലിൽ പ്രവർത്തിക്കുന്ന അഴീക്കോട് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരി അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സി.പി.എമ്മിനെതിരെ രൂക്ഷവിമർശനം
സി.പി.എമ്മിനകത്തെ രക്തസാക്ഷി ഫണ്ട് തിരിമറിയും ആദർശവ്യതിയാനവും ജനമധ്യത്തിൽ തുറന്നുകാട്ടി പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച ടി.ഐ. മധുസൂധനനെതിരെയാണ് പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നത്. ചരിത്രത്തിലിന്നോളമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കണ്ണൂരിലെ സി.പി.എം കടന്നുപോകുന്നതെന്നും, പയ്യന്നൂരിലും തളിപ്പറമ്പിലും മാത്രമല്ല അഴീക്കോടും ഇതിന്റെ അനുരണനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പല പാർട്ടി കോട്ടകളിലും ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയാകാൻ ഒരാളേ ഉള്ളൂ, എന്നാൽ “പ്രതിപക്ഷത്തിരിക്കാൻ നിരവധിപേർ സി.പി.എമ്മിലുണ്ട്” എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം പ്രതികരിച്ചു.
അതേസമയം, പയ്യന്നൂർ നിയോജകമണ്ഡലത്തിൽ വി. കുഞ്ഞികൃഷ്ണന് മുസ്ലിം ലീഗിന്റെ സർവ്വ പിന്തുണയും ഉറപ്പുവരുത്തുമെന്ന് അഡ്വ. കരീം ചേലേരി വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളായ രഞ്ജിത്ത് നാറാത്ത്, ഷിനാജ് കെ.കെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

