തിരുവനന്തപുരം: കേരളത്തിൽ ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം മാത്രമാണ് ബാക്കിയുള്ളതെന്നും, 100-ലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഈ ദുർഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂർണമായ പ്രതീക്ഷയോടെയും നിറഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉപതിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് നടത്തിയ മികച്ച പ്രകടനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. എവിടെയെല്ലാം സർക്കാർ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേൽപ്പിക്കാനുള്ള കൃത്യമായ പദ്ധതികളുമായാണ് യു.ഡി.എഫ് ജനങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖജനാവിലെ പണമെടുത്ത് പരസ്യധൂർത്ത്:
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം കൂപ്പുകുത്തുമ്പോൾ ഖജനാവിൽ നിന്ന് സാധാരണക്കാരന്റെ പണം എടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പരസ്യധൂർത്തുമാണ് എൽ.ഡി.എഫ് സർക്കാർ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതെല്ലാം ചോദ്യം ചെയ്യപ്പെടും. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം നാളെ:
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിൽ മാറ്റമില്ല. സ്ഥാനാർഥി പട്ടിക പൂർണ്ണമായും തയ്യാറാണ്. നാളെ ഡൽഹിയിൽ വെച്ച് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഗ്രൂപ്പിന്റെ പേരിൽ സീറ്റ് വീതം വെക്കുന്ന കാലം കോൺഗ്രസിൽ അവസാനിച്ചുവെന്നും, വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

