ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തതോടെ ഈ മേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ ഇന്ത്യൻ കമ്പനികൾക്ക് പുറമെ ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈൻസ് എന്നിവയും സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാന സർവീസുകൾ നിർത്തിവെച്ചതെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യാനുസരണം പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും യാത്രക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. പശ്ചിമേഷ്യയിലേക്കും അവിടെനിന്നും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ന് രാത്രി 12 മണിവരെയാണ് ഇൻഡിഗോ നിർത്തലാക്കിയിരിക്കുന്നത്.
യു.എസ്-ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫിലെ യു.എസ് താവളങ്ങളിലേക്ക് ആക്രമണം ശക്തമാക്കിയതോടെ യു.എ.ഇ, ഖത്തർ, ഇറാൻ, ഇറാഖ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചിരുന്നു. ഇതോടെ ഈ മേഖലയിലൂടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ തൽസ്ഥിതി (സ്റ്റാറ്റസ്) പരിശോധിക്കാനും അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെയും ബഹ്റൈനിലെയും യു.എസ് എംബസികൾ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

