കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയായിക്കൊണ്ട് 15 ദിവസത്തേക്കാണ് കോടതിയുടെ ഇടക്കാല സ്റ്റേ. റിലീസ് കോടതി സ്റ്റേ ചെയ്തതോടെ നാളെ നടക്കാനിരുന്ന ചിത്രത്തിന്റെ പ്രദർശനം മാറ്റിവെച്ചു. സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും, റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹർജിക്കാരൻ വാദിച്ചു. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ് ഈ സിനിമയെന്നും, തീവ്രവാദത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നാടാണ് കേരളമെന്ന് മുദ്രകുത്താനാണ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറയുന്നതെന്നായിരുന്നു സംവിധായകൻ കാമാഖ്യ നാരായൺ സിംഗിന്റെ അവകാശവാദം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ, ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നതും, ബീഫ് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതുമായ രംഗങ്ങൾ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

