മംഗളൂരു: സഹോദരങ്ങൾക്കൊപ്പം വീട്ടിലിരുന്ന് ലൂഡോ കളിക്കുന്നതിനിടെ അബദ്ധത്തിൽ കോയിൻ വിഴുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകൾ തനുഷ്ക (8) ആണ് മരിച്ചത്. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.
തനുഷ്കയുടെ അമ്മ രാജേശ്വരി ഉള്ളാളിലെ ഒരു സ്കൂളിൽ അധ്യാപികയാണ്. ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി ഇവർ കോല്യയിലെ വാടക വീട്ടിലായിരുന്നു താമസം. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ അവധിയായതിനാൽ തനുഷ്ക സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുകയായിരുന്നു. ഇതിനിടെ ലൂഡോയിലെ കോൺ ആകൃതിയിലുള്ള പ്ലാസ്റ്റിക് കരു കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ പരിഭ്രാന്തിയിലായ അമ്മ അയൽവാസികളുടെ സഹായത്തോടെ കുട്ടിയെ ഉടൻതന്നെ തൊക്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ദേരളക്കട്ടയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തനുഷ്ക മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ നിലയിൽ പ്ലാസ്റ്റിക് കരു കണ്ടെത്തി. തൊക്കോട്ടിലെ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തനുഷ്ക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

