അനീസ് കണ്ണാടിപറമ്പ ✍️
കണ്ണൂർ : കണ്ണൂർ ജില്ലാ കേരളോത്സവവേദിയിൽ ഒപ്പന മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി നാറാത്ത് പഞ്ചായത്തിനെ പ്രതിനിധീകരിച്ചെത്തിയ പുല്ലൂപ്പി ചെഗുവേര സെന്റർ. കണ്ണാടിപ്പറമ്പിന്റെ കലാ-കായിക-സാംസ്കാരിക മണ്ഡലങ്ങളിൽ കഴിഞ്ഞ 23 വർഷമായി സജീവമായ ചെഗുവേര സെന്റർ, പ്രൊഫഷണൽ പരിശീലനങ്ങളുടെ പിൻബലമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് നേടിയ ഈ വിജയം നാടിന് അഭിമാനമായി.
സ്വയം പരിശീലനം; പണമല്ല പ്രധാനം
മറ്റു പല ക്ലബ്ബുകളും പതിനായിരങ്ങൾ മുടക്കി പ്രൊഫഷണൽ പരിശീലകരെ വെച്ച് തയ്യാറെടുപ്പുകൾ നടത്തുമ്പോൾ, ചെഗുവേര സെന്ററിലെ പെൺകുട്ടികൾ സ്വന്തമായി ചിട്ടപ്പെടുത്തിയ പരിശീലനമുറകളിലൂടെയാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന കേരളോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ ഈ ടീം, ഇത്തവണ കൂടുതൽ കരുത്തോടെയാണ് സംസ്ഥാന അങ്കത്തട്ടിലിറങ്ങുന്നത്.
രാത്രികാലങ്ങളിലെ കഠിനപ്രയത്നം
പഠനത്തിനും ജോലിക്കും ശേഷം വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന കഠിനമായ പരിശീലനമാണ് ഈ വിജയത്തിന് പിന്നിലെ ഊർജ്ജം. അവധി ദിവസങ്ങളിൽ സമയം മറന്ന് നടത്തിയ പരിശീലനങ്ങൾ ഒടുവിൽ ജില്ലാ കിരീടത്തിലേക്കുള്ള ഹാട്രിക് വിജയമായി മാറി. മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെയാണ് ഒപ്പനയിലും ഈ പെൺസംഘം നാറാത്ത് പഞ്ചായത്തിന്റെ അഭിമാനം ഉയർത്തിയത്.
വിജയശില്പികൾ:
കണ്ണാടിപ്പറമ്പ് സ്വദേശികളായ സ്വാതി ചന്ദ്രൻ, ഷിയാ നിരഞ്ജന, ആവണി കൃഷ്ണ, ഷെറിൻ ബേബി, അനുഷിക, വൈശാലി, വൈഷ്ണവി ലതീഷ്, ദിയ, നിത്യ , നിഷാദ് രാഗപ്രിയ എന്നിവരടങ്ങുന്ന സംഘമാണ് ചെഗുവേര സെന്ററിനായി വേദിയിൽ വിസ്മയം തീർത്തത്. വിജയികളെ നാറാത്ത് പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും നാട്ടുകാരും അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

