കണ്ണൂർ: തയ്യിൽ കടൽപ്പുറത്ത് ഒന്നരവയസുകാരൻ വിയാനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് (27) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ കുഞ്ഞിന്റെ അച്ഛന് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയുണ്ടെന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കി ശിക്ഷ ജീവപര്യന്തമാക്കിയത്.
“ഏറ്റവും ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതൽ” എന്ന വികാരാധീനമായ പരാമർശത്തോടെയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണിതെന്നും കോടതി നിരീക്ഷിച്ചു. 2020 ഫെബ്രുവരി 17-നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് വരുത്തിത്തീർക്കാനും ശരണ്യ ശ്രമിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ ആൺസുഹൃത്തുമായ നിതിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം, കടൽത്തീരത്ത് നിന്ന് ലഭിച്ച പൊട്ടിയ ചെരിപ്പ്, നിർണ്ണായകമായ ഡിജിറ്റൽ ചാറ്റുകൾ എന്നിവയാണ് കേസിൽ ശരണ്യയ്ക്കെതിരെയുള്ള പ്രധാന തെളിവുകളായത്. വിചാരണയ്ക്കിടെ കോഴിക്കോട്ടെ ലോഡ്ജിൽ വെച്ച് ശരണ്യ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അഞ്ച് വർഷം നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി വരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

