കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സിറ്റി സൈബർ പോലീസ് അതിസാഹസികമായി പിടികൂടി. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് പിടിയിലായത്. പഞ്ചാബിലെ ഉൾഗ്രാമത്തിൽ വെച്ച് അഞ്ച് ദിവസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലീസ് സംഘം പ്രതിയെ വലയിലാക്കിയത്.
തട്ടിപ്പിന്റെ രീതി:
കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെയാണ് പ്രതികൾ ഡോക്ടറെ ബന്ധപ്പെട്ടത്. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ പണം നൽകണമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഡോക്ടർ വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ കൈമാറുകയായിരുന്നു. ഈ പണം ജീവൻ രാം തന്റെ അക്കൗണ്ടിലൂടെ ചെക്ക് വഴി പിൻവലിച്ചതായി പോലീസ് കണ്ടെത്തി.
പോലീസിന്റെ സാഹസിക നീക്കം:
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാബിലേക്ക് തിരിച്ചത്. ലൊക്കേഷൻ നിരന്തരം മാറിക്കൊണ്ടിരുന്ന പ്രതിയെ പഞ്ചാബിലെ കൊടുംതണുപ്പിനെ വകവെക്കാതെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സംഘത്തിൽ എസ്.ഐ ജ്യോതി ഇ, സി.പി.ഒ സുനിൽ കെ എന്നിവരും ഉണ്ടായിരുന്നു.
ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കിൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ സൈബർ പോലീസിനെയോ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

