കാൽപന്ത് കാമുകരുടെ പ്രിയപ്പെട്ട ‘ശ്രീനി’ക്ക് ഇന്ന് നാട് വിടചൊല്ലും; അന്ത്യയാത്ര കളിമൈതാനങ്ങളിലെ ഓർമ്മകൾ ബാക്കിയാക്കി

Kannadiparamba online news
Screenshot

കണ്ണൂർ: ഫുട്ബോൾ മൈതാനങ്ങളെ ആവേശം കൊള്ളിച്ച സ്റ്റാർ സ്ട്രൈക്കർ, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് എ. ശ്രീനിവാസൻ (52) ഇനി കളിമൈതാനങ്ങളിലെയും ആരാധകരുടെയും ഉള്ളിലെ ദീപ്തമായ ഓർമ്മ. അസുഖബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിടപറഞ്ഞത്. ഭൗതികദേഹം ഇന്ന് രാവിലെ 9 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൊറ്റാളി സമുദായ ശ്മശാനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് സംസ്കാരം നടക്കും.

അമ്മയുടെ കമ്മൽ വിറ്റ പണം; പകരം നൽകിയത് ഇന്ത്യൻ കുപ്പായം

ശ്രീനിവാസന്റെ ജീവിതം ഏതൊരു കായിക താരത്തിനും വലിയൊരു പ്രചോദനമാണ്. ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പൊരുതിയാണ് അദ്ദേഹം വളർന്നത്. തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചപ്പോൾ യൂണിഫോം വാങ്ങാൻ പണമില്ലാതെ വിഷമിച്ച മകന്, തന്റെ ഒരു ജോഡി കമ്മൽ ഊരി വിറ്റ പണവുമായാണ് ആ സ്നേഹമയിയായ അമ്മ യൂണിഫോം വാങ്ങി നൽകിയത്. ആ മകൻ പിന്നീട് തിരികെ അമ്മയ്ക്ക് നൽകിയത് ഇന്ത്യൻ ഫുട്ബോളിലെ ‘സ്റ്റാർ സ്ട്രൈക്കർ’ എന്ന പദവിയായിരുന്നു.

ഐ.എം. വിജയന്റെ കരുത്തനായ പിൻഗാമി

പത്തൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്ബോൾ ടീമിൽ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ ശ്രീനിവാസനെ ഐ.എം. വിജയന്റെ ശക്തനായ പിൻഗാമി എന്നാണ് ഫുട്ബോൾ ലോകം അന്ന് വിലയിരുത്തിയത്. കുഞ്ഞിപ്പള്ളി സ്കൂളിൽ ഓട്ടവും ചാട്ടവുമായി തിളങ്ങിയ ശ്രീനിയിലെ സ്പോർട്സുകാരനെ തിരിച്ചറിഞ്ഞത് കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂളിലെ അധ്യാപകരാണ്. പിന്നീട് അത്താഴകുന്നിലെ സ്പോർട്ടിങ് സെന്ററിലൂടെ കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ പഠിച്ചു.

കരിയറിലെ സുവർണ്ണ നിമിഷങ്ങൾ

• 1990: ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മാലിക്കെതിരെ ഇന്ത്യയ്ക്കായി വിജയഗോൾ നേടി.

• 1990: ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി തിളങ്ങി.

• 1992: കേരള പോലീസിൽ എ.എസ്.ഐ ആയി ജോലിയിൽ പ്രവേശിച്ചു.

• 1995: സിസേഴ്സ് കപ്പിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിംഗിനെതിരെ ഹാട്രിക്ക് നേടി കേരള പോലീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചു.

• ഐ.എം. വിജയൻ, വി.പി. സത്യൻ, യു. ഷറഫലി എന്നിവർക്കൊപ്പം മൈതാനങ്ങളിൽ മാന്ത്രികത തീർത്തു.

തീരാത്ത വേദനയായി വിയോഗം

അസുഖബാധിതനായി മിംസിലും പിന്നീട് മംഗലാപുരം യൂണിറ്റി ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ ടീം പരമാവധി ശ്രമിച്ചെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിധി അദ്ദേഹത്തെ തട്ടിയെടുത്തു.

കുടുംബം:

ഭാര്യ: ബീന (സീനിയർ ഫാർമസിസ്റ്റ്, പറശ്ശിനിക്കടവ് സി.എച്ച്.സി). മക്കൾ: വിഷ്ണു (മറൈൻ എൻജിനീയറിങ് വിദ്യാർഥി, കൊച്ചി), അമീഷ (ഫോറൻസിക് സയൻസ് വിദ്യാർഥി, ബാംഗ്ലൂർ).

കണ്ണൂർ കൊറ്റാളിക്കടുത്ത അത്താഴകുന്ന് സ്വദേശിയായ ശ്രീനിവാസൻ, കരിയറിലും ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ മാതൃകയായ വ്യക്തിത്വമായിരുന്നു. പ്രിയതാരത്തിന് കണ്ണാടിപ്പറമ്പ് ഓൺലൈനിന്റെ ആദരാഞ്ജലികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!