കൊളച്ചേരി: കനാലുകൾക്ക് സമീപമുള്ള ജനവാസ മേഖലയിൽ രാത്രികളുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കൊളച്ചേരി തീപ്പെട്ടി കമ്പനി സ്റ്റോപ്പിൽ നിന്ന് കരുമാരാത്ത് ഇല്ലം വഴിയുള്ള കനാലുകളും കോട്ടുമല അമ്പലത്തിന് മുന്നിലുള്ള കനാലുകളും മാലിന്യക്കുപ്പകളാൽ മൂടപ്പെട്ട അവസ്ഥയിലാണ്.
ഈയടുത്ത് നടന്ന കല്യാണ ചടങ്ങിന്റെ ശേഷമുള്ള വലിയ തോതിലുള്ള വേസ്റ്റ് ഭക്ഷണവും, വെളളം നൽകിയ പ്ലാസ്റ്റിക് കുപ്പികളും, ടിഷ്യു പേപ്പറുകളും, മറ്റ് ഗൃഹമാലിന്യങ്ങളും നീല നിറത്തിലുള്ള കവറുകളിൽ കെട്ടുകളാക്കി, വലിയ വാഹനങ്ങളിൽ കൊണ്ടുവന്ന് രാത്രിയിൽ കനാൽ റോഡിൻറെ മുകളിൽ നിന്നും കനാലിലേക്ക് ഓരോ രോസ്ഥലത്തായി തള്ളുകയും ബാക്കിയുള്ളത് കോട്ടുമല അമ്പലത്തിന്റെ മുന്നിലുള്ള കനാലിലേക്ക് മുഴുവനായും കളയുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
.ഇതിനു കുറച്ചു ദിവസം മുൻപ് കുട്ടികൾക്കോ കിടപ്പുരോഗികൾക്കോ ഉപയോഗിച്ച പാമ്പേഴ്സും മറ്റും ഒരു ചാക്കിൽകെട്ടി റോഡ്സൈഡിൽ തള്ളുകയുണ്ടായി. കരുമാരതില്ലത്തേക്ക് പോകുന്ന വഴി മുതൽ കോട്ടുമല അമ്പലം വരെയുള്ള സ്ഥലത്ത് വീടുകൾ ഇല്ലാത്തതും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും ഇത്തരം പ്രവർത്തികൾക്കു സഹായി ആയിട്ടുണ്ട്. പലവട്ടം കുറുക്കന്മാരുടെയും നായകളുടെയും ആക്രമണ ഭീതിയിൽ ഭീഷണി അനുഭവിക്കുന്ന പ്രദേശവാസികൾ, ഇപ്പോൾ മാലിന്യക്കൂട്ടങ്ങൾ വഴിയിലാകെ പടർന്നുകിടക്കുന്നതിൽ കൂടി കൂടുതൽ ആശങ്കയിലായിരിക്കുകയാണ്.
വേസ്റ്റ് കവറുകൾ നായകളും കുറുക്കന്മാരും പറിച്ച് ചിതറി കളയുന്നത്, ഭീഷണി കൂടാതെ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചെറിയ കുട്ടികളും സ്ത്രീകളും വഴിയിലൂടെ യാത്ര ചെയ്യാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്.
പണത്തിന് പുറമ്പോക്ക് കാണിക്കുന്നവരും വലിയ കല്യാണങ്ങൾ നടത്തുമ്പോൾ മാലിന്യങ്ങൾ മാന്യതയോടെ കൈകാര്യം ചെയ്യേണ്ടത് പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും, പഞ്ചായത്ത് ഈ മേഖലകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും, സമൂഹമാകെ അതിനെതിരെ ശബ്ദമുയർത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.