18 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐ.പി.എല്ലിൽ ആർ.സി.ബിക്കും കിങ് കോഹ്‌ലിക്കും കന്നിക്കിരീടം

kpaonlinenews

അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് കന്നിക്കിരീടം. ഫൈനലിൽ പഞ്ചാബ് കിങ്സിനെതിരെ 6 റൺസിന്‍റെ ജയമാണ് ആർ.സി.ബി സ്വന്തമാക്കിയത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്‍റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചു. 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു – 20 ഓവറിൽ ഒമ്പതിന് 190, പഞ്ചാബ് കിങ്സ് – 20 ഓവറിൽ ഏഴിന് 184. 

മറുപടി ബാറ്റിങ്ങിൽ കരുതലോടെ തുടങ്ങിയ പഞ്ചാബിന് അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസ് നേടിയ പ്രിയാൻഷ് ആര്യക്ക് തകർപ്പൻ ക്യാച്ചിലൂടെ ഫിൽ സാൾട്ടാണ് പുറത്തേക്ക് വഴി കാണിച്ചത്. പവർപ്ലേയിൽ 52 റൺസാണ് പഞ്ചാബ് നേടിയത്. ഒമ്പതാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും (26) തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (1) വീണത് പഞ്ചാബിന് തിരിച്ചടിയായി. സ്കോർ 98ൽ നിൽക്കേ ജോഷ് ഇംഗ്ലിഷ് (39) പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി. 

നേഹൽ വധേരക്ക് 18 പന്തിൽ 15 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. മാർകസ് സ്റ്റോയിനിസ് (6), അസ്മത്തുല്ല ഒമർസായ് (1) എന്നിവർ പാടെ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ശശാങ്ക് സിങ് വമ്പൻ ഷോട്ടുകൾ പുറത്തെടുത്തെങ്കിലും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. 30 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 61 റൺസാണ് താരം അടിച്ചെടുത്തത്. ആർ.സി.ബിക്കായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Share This Article
error: Content is protected !!