തിരുവനന്തപുരം: ജൂൺ രണ്ടിന് പുതിയൊരു അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം കർശനമായി ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം ഉറപ്പാക്കണം. കെട്ടിട പരിശോധന നടത്തി തദ്ദേശഭരണ സ്ഥാപനം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ എന്നും മന്ത്രി വീശുവിൻ കുട്ടിയുടെ ഓഫീസ് അറിയിച്ചു. സ്‍കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27നകം പൂർത്തിയാക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്. സ്‍കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്‍കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശ-സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലഭ്യമാക്കിയെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.
നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‍കൂളുകളിൽ കുട്ടികൾക്ക് പൂർണ്ണസുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയും സഞ്ചാരം തടസ്സപ്പെടാതെയും നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതാണ്. നിർമ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്‍കൂൾ പ്രവർത്തനത്തിന് തടസ്സമാകരുത്. നിർമ്മാണ തൊഴിലാളികളുടെ വിവരങ്ങൾ ദിനംപ്രതി കരാറുകാരൻ റെജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തേണ്ടതാണ്.
സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്. വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഓരോ സ്കൂളിlലും ഒരുക്കേണ്ടതാണ്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തിൽ അധ്യാപക ബോധവൽക്കരണം വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
