കൊരട്ടി : മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. അങ്കമാലി വേങ്ങൂർ മഠത്തിപ്പറമ്പിൽ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.15-ന് ദേശീയപാതയിൽ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. ഷിജിയാണ് സ്കൂട്ടറോടിച്ചിരുന്നത്.
സ്കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടറിൽ ലോറി ഇടിച്ചതിനെത്തുടർന്ന് ഷിജി ലോറിക്കടിയിലേക്കു വീണു. ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറി. ഉടൻ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നുദിവസം മുൻപ് വിമാനത്താവള റോഡിലുണ്ടായ വാഹനാപകടത്തിൽ മകൻ രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ട് രാഹുലിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്ക് സ്കൂട്ടറിൽ കൊണ്ടുപോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിജി. ഭർത്താവ്: ഷാജു. മറ്റൂർ പനപറമ്പിൽ കുടുംബാംഗമാണ്. മറ്റൊരു മകൻ: അതുൽ (കിടങ്ങൂർ സെയ്ന്റ് ജോസഫ് സ്കൂൾ പ്ലസ് ടു വിദ്യാർഥി). മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശാന്തിനിലയത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

