
കണ്ണൂർ:വീട്ടുപറമ്പിൽ മരച്ചില്ല വീണ് പൊട്ടിയ വൈദ്യുതകമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു. മുണ്ടയാട് വൈദ്യരുപീടികയ്ക്കടുത്ത് കുറുപ്പിൻ കുന്നുംപുറം വീട്ടിൽ കെ. പുഷ്പയാണ് (79) മരിച്ചത്. വീണുകിടക്കുകയായിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനെത്തിയ മകൻ സുജിത്തിന് വൈദ്യുതാഘാതമേറ്റെങ്കിലും രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 6.45-നാണ് സംഭവം.
വാണിവിലാസം യു.പി. സ്കൂൾ റോഡിലാണ് പുഷ്പയുടെ വീട്. ഇവരുടെ പറമ്പിലൂടെയാണ് അടുത്തവീടുകളിലേക്കുള്ള വൈദ്യുതലൈൻ പോകുന്നത്. ലൈൻപൊട്ടിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. രാവിലെ മുറ്റത്തോട് ചേർന്നുള്ള പറമ്പിലെത്തിയ പുഷ്പ വൈദ്യുതാഘാതമേറ്റ് വീണു. അമ്മ വീണുകിടക്കുന്നത് കണ്ടാണ് സുജിത്ത് എഴുന്നേൽപ്പിക്കാൻ എത്തിയത്. ദേഹത്ത് തൊട്ടപ്പോൾ തെറിച്ചുവീണു. പുഷ്പയെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ സുജിത്ത് സാധാരണനിലയിലെത്തി.
വിവരം അറിയിച്ച ഉടൻ കെ.എസ്.ഇ.ബി. അധികൃതർ ലൈൻ ഓഫാക്കി. സ്ഥലത്തെത്തി പരിശോധന നടത്തി. ഭർത്താവ്: പരേതനായ ചേനോളി മുകുന്ദൻ. മറ്റ് മക്കൾ: ജമുന, പരേതരായ സുരേഷ്, സജ്ന. മരുമക്കൾ: രാജൻ, ഷീബ, ദീപ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

