ഏച്ചൂരിലെ ഫാമിലി ട്രെയ്ഡേഴ്സിൽ നിന്നും രണ്ടാം തവണയും നിരോധിത വസ്തുക്കൾ പിടികൂടിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാഎൻഫോഴ്സ്മെന്റ് സ്ക്വാഡ് 25000 രൂപ ചുമത്തി തുടർ നടപടികൾക്കായി മുണ്ടേരി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി. വിവിധ അളവിലുള്ള ക്യാരീ ബാഗ്, ഗാർബേജ് ബാഗ് എന്നിവയാണ് പിടിച്ചെടുത്തത്.ഒറ്റത്തവണ ഉപയോഗ നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയാൽ ആദ്യ തവണ പതിനായിരം രൂപയും രണ്ടാംതവണ 25000 രൂപയും മൂന്നാം തവണ അമ്പതിനായിരം രൂപയുമാണ് പിഴ ചുമത്തുക. മൂന്നാം തവണ പിടികൂടുന്നതോടെ സ്ഥാപനത്തിൻ്റെ ലൈസൻസും റദ്ദാക്കും. ഏച്ചൂർ, കുടുക്കി മൊട്ട ഭാഗങ്ങളിലെ കടകളിൽ നിരോധിത ക്യാരി ബാഗുകൾ കടയിൽ സുലഭമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തിയത്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ. ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ എം രിൻസിത എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

