കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 -ാം വയസിലാണ് പ്രിയ എഴുത്തുകാരൻ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവുമായിരുന്നു. വളപട്ടണം പാലം, ദശാവതാരം, സ്നേഹദൃശ്യങ്ങൾ, ഇന്ത്യയുടെ ഭൂപടം, ഈ കടൽത്തീര നിലാവിൽ, വാഴയില, ബ്ലാക് ബോക്സ് എന്നീ കഥാസമാഹാരങ്ങളും സൗന്ദര്യ ലഹരി, കിളിപ്പേച്ച് കേക്കവാ, നട്ടാൽ മുളയ്ക്കുന്ന നുണകൾ, ചന്ദന തുടങ്ങിയ നോവലൈറ്റുകളും വിധവകളുടെ വീട് എന്ന നോവലും പ്രസിദ്ധീകരിച്ചു. പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽകൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു.
കണ്ണൂർ സൗത്ത് എഇഒ, തലശ്ശേരി ഡിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ പള്ളിക്കുന്ന് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. 2011ൽ സർവീസിൽനിന്നു വിരമിച്ച് സാംസ്‌കാരികരംഗത്ത് സജീവ സാന്നിധ്യമാകുന്നതിനിടെ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. ഭാര്യ ഗീത ( റിട്ട. അധ്യാപിക, കടമ്പൂർ സ്‌കൂൾ). മക്കൾ: പ്രഗീത്, തീർഥ. കഥാകൃത്ത് ടി എൻ പ്രകാശിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം അറിയിച്ച് രംഗത്തെത്തി.