പൗരത്വ ഭേദഗതി നിയമം: പ്രതിരോധമുയർത്തി കണ്ണൂരിൽ മഹാറാലി

Kannadiparamba online news


കണ്ണൂർ:
വിഭജനരാഷ്ട്രീയത്തിന് മതത്തെ ഉപയോഗിക്കുന്നതിനെതിരെ കണ്ണൂരിന്റെ പ്രതിരോധക്കോട്ട. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. ‘പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ’ എന്ന സന്ദേശമുയർത്തി നടത്തിയ റാലിയിലേക്ക് ഗ്രാമ- നഗര വ്യത്യസമില്ലാതെ ജനം ഒഴുകിയെത്തി.
എഴുത്തുകാർ, പ്രഭാഷകർ, കലാകാരന്മാർ, സാമൂഹ്യ- സാംസ്‌കാരിക സംഘടനാ പ്രവർത്തകർ, ബഹുജന സംഘടനകൾ, ജനകീയ കൂട്ടായ്മകൾ, സമസ്ത കേരള ജം ഉയ്യത്തുൽ ഉലമ (ഇ കെ), സമസ്ത കേരള ജം ഉയ്യത്തുൽ ഉലമ (എ പി ), നദ്വത്തുൽ മുജാഹിദ്ദീൻ, എംഇഎസ്, ന്യൂനപക്ഷ സാംസ്‌കാരിക സമിതി, അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി, ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ തുടങ്ങി സമസ്ത മേഖലകളിലുള്ളവരും പങ്കാളികളായി.
സംഘപരിവാർ രാഷ്ട്രീയം രാജ്യത്ത് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയുള്ള ഉജ്വല പ്രതിഷേധമായി ബഹുജന റാലി. ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുമ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഭൂതപൂർവമായ പങ്കാളിത്തമായിരുന്നു റാലിയിൽ. ലക്ഷംപേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചതെങ്കിലും കണക്കുകൂട്ടിയതിലുപരിയായി ആളുകൾ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, പ്രൊഫ. എൻ അലി അക്ബർ, ഡോ. ഹുസൈൻ മടവൂർ, ഒ പി അഷ്‌റഫ്, സി പി സലിം, ഷംസുദ്ദീൻ പാറക്കടവ്, പട്ടുവം കെ പി അബൂബക്കർ മുസ്ല്യാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, എൽഡിഎഫ് ലോക്സഭാ മണ്ഡലം സ്ഥാനാർഥികളായ കെ കെ ശൈലജ (വടകര), എം വി ജയരാജൻ (കണ്ണൂർ), എം വി ബാലകൃഷ്ണൻ (കാസർകോട്), സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഡോ. വി ശിവദാസൻ എംപി സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!